Thursday, December 8, 2011

പ്രളയം !

പ്രളയം !
ആൾ‌വലിപ്പത്തിനുമപ്പുറത്തേക്കിപ്പഴും
നിറഞ്ഞുകൊണ്ടിരിക്കുന്നു ,
ഗതി തേടിയൊഴുകുന്ന
പ്രളയജലം !
ഇല്ല , കാണും ദൂരത്തെങ്ങു-
മൊരു കൈത്താങ്ങ് .
നിലയില്ലാതെ ഗതിയറിയാതെയൊ-
ഴുകിപ്പരക്കുന്ന പ്രളയത്തിലെൻ
ജീവകോശങ്ങൾ ശ്വാസത്തിനായ്
ഒരുവേളയുയർ‌ന്നു പൊങ്ങുന്നു .

വരണ്ടുണങ്ങാതെ നിന്നെ
കാത്തുകൊള്ളാനായ്
ഞാനെന്നുമെൻ നയനങ്ങളെ
മറച്ചുവെച്ച മേഘശകലങ്ങളാ-
യിരുന്നെന്റെ പ്രണയാന്ധകാരം
ഇനി ഞാനെവിടെത്തിരയും
നിന്മന്ദഹാസമാമെൻ
മിന്നൽ‌‌പ്പിണരിനെ ?
പെയ്തൊഴിയാതെ കാക്കുവാനി-
ല്ലെനിക്കിനിയുമൊരു കാലവർ‌ഷവും
തുലാവർ‌ഷവും .

നിന്നിലേക്കൊഴുകാൻ കൊതിച്ചയെന്നു-
ള്ളിലായെന്നോ ഞാൻ-
തീർത്ത ലോലമാമണയെ-
ത്തകർ‌ത്തതെൻ ദൌർ‌ബ്ബല്യമോ ?
ആർ‌ത്തലഞ്ഞെന്നിലേക്കാഞ്ഞടിച്ച
നിന്നിലെ തിരമാലകളോ ?
അറിയുവാനാവതില്ലെനിക്കിനിയും
പക്ഷേ , ഹൃദയഭേദകമാമെൻ
വേദനയ്ക്കായ് നീ കരുതിയോ
വെറുമൊരു വേദനാസംഹാരിയെങ്കിലും ?

ഇനിയെന്നു? എന്തിനു ?

തീർക്കണമെനിക്കിനിയുമൊരു
ഭിത്തിയെൻ ഹൃത്തിൽ
ഇനിയും നിന്നിലേക്കൊഴു-
കാതിരിക്കുവാൻ ,
മൃതിയറ്റയെൻ ജീവ-
കോശങ്ങളെ അഴുക്കിയൊഴുക്കുവാൻ .
പിടയുന്നുയിപ്പഴും അവയെന്റെയുള്ളിൽ
അവസാനശ്വാസത്തിനായ് .

കാണികൾ‌ക്കാകാമിനി-
യെന്നേർക്ക്
സഹതാപ വർഷവും
പരിതാപ വർഷവും .
ഹാ ! ഹൃദയഭേദകമാം കാഴ്ച  !
പ്രളയം !

Wednesday, July 20, 2011

അകാലത്തിൽ പിറന്ന ഭാഗ്യം !


മറ്റാരും കാണാതെ ഒളിച്ചു വച്ചത്
കാലനില്ലാകാലത്ത് മുളതെറ്റിയതിനെയല്ല
അകാലത്തിൽ പിറന്ന വെള്ളിനൂലിനെയാ .
നിഗൂഢമായ് മന്ദഹസിച്ചതിനെ
തിരഞ്ഞുപിടിച്ചു നീ ഇന്നലെ
ഭാഗ്യമെന്നു വിളിച്ചു !
ഇന്നെൻ തല നിറഞ്ഞതീ
ഭാഗ്യത്താലെ !
ഈ ഭാഗ്യം ഞാനിന്നെവിടെയൊളിക്കും
നീയിന്നിതിനെ എന്തു വിളിക്കും ?
 ഒന്നൊന്നായ് കൊഴിഞ്ഞു തീരും വരേക്കും
താങ്ങി നടത്തുവാൻ കിട്ടിയ ഭാഗ്യം .
ബന്ധുവെന്നു നടിക്കുന്നൂ
ചിലരിവർ മറയ്ക്കുന്നൂ
താന്താൻ ഭാഗ്യം !
നൽകിടുന്നു ഇവരെൻ കയ്യിൽ
ഇരുളിൻ വർണ്ണം ചേർത്തു
പൊതിഞ്ഞു വച്ചയീ ചായക്കൂട്ടും .
ഭാരമാണെങ്കിലും ഭാഗ്യം
ചുമക്കും ഞാനിന്നിതിനെ
ഒന്നൊന്നായ് കൊഴിഞ്ഞുതീരും
നാളതു വരേയ്ക്കും .

Thursday, June 30, 2011

ഈ പൈ കുത്തും കോമാ !

ആരാ അപ്രത്ത് ?
മുറ്റത്തെ കാലടിശബ്ദം കേട്ട് കുഞ്ഞമ്പുമാഷ് ഇറയത്തേക്ക് വന്നു . കുന്നുമ്മലെ സ്കൂളിലെ ഹെഡ്മാസ്റ്ററായി പിരിഞ്ഞതാ കുഞ്ഞമ്പുമാഷ് . കഷണ്ടിത്തലയും കുടവയറും കട്ടികണ്ണടയും മാഷ്‌ക്ക് പേരുകൾ അനവധി സമ്മാനിച്ചിരുന്നു മാറി മാറി വന്നുപോയ ശിഷ്യഗണങ്ങൾ ! വളർച്ചയുടെ പടവുകൾ കയറിപ്പോകുന്ന കുരുന്നുകൾ മാറിമാറി വന്നുപൊയ്ക്കൊണ്ടിരുന്നു , കടന്നുപോയ കാലത്തിന്റെ കണക്കുപുസ്തകത്തിന്റെ താളുകളിൽ കൂട്ടിയും കൂറച്ചും കുഞ്ഞമ്പുമാഷും . വിരമിച്ച ശേഷം പൊതുകാര്യങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മാഷിപ്പോ വാർദ്ധക്യ സഹജമായ വയ്യായ്മകളിൽ‌പെട്ട് ഓർമ്മകളെ അയവിറക്കി വീട്ടിലിരിക്കുന്നു .
ഓ ! നീയാരുന്നോ തമ്പാനേ .
മാഷ് കെട്ക്ൿന്നാ ഇണ്ടായിനി ?
അല്ല തമ്പാനേ . എന്താ തമ്പാനേ വിശേഷം ?
വിശേഷം ഒന്നൂല്ല മാഷേ . ശ്രീക്കുട്ടൻ ഇക്കൊല്ലം എട്ടിലേക്കായി മാഷേ .
അതെയോ ? നീ ഏടയാ ഓന ചേർ‌ത്തിനീ ?
മാഷ്‌ക്ക് അറീല്ലേ , പാലേന്റെകീയിലെ പുതിയ ഇംഗ്ലീഷിസ്കൂൾ‌ . മൊട്ടമ്മലെ പോലീസിന്റെ മോനിപ്പോ ആ സ്കൂളിലാ പഠിപ്പിക്ക്ന്ന് . ഓൻ പറഞ്ഞു ആട നല്ല പഠിപ്പിക്കലാന്ന് . നമ്മെയോ ഒന്നും പഠിക്കാണ്ട് തെണ്ടിനടന്നു . ഓനങ്ങനെ ആവേണ്ടല്ല മാഷേ ?
അതു ശരിയാ തമ്പാനേ . പുതിയ ഇംഗ്ലീഷ് മീഡിയം നല്ലതെന്നയെന്ന കേക്ൿന്ന് .
ഇസ്കൂൾ‌ നന്നായിറ്റൊന്നും കാര്യണ്ട്ന്ന് തോന്ന്ന്നില്ല മാഷേ . ഓൻ എന്റ്യെന്നല്ലേ ചെക്കൻ .
എന്താ തമ്പാനെ . ഓൻ പഠിക്കുന്നൊന്നുമില്ലേ ?
എവുതുന്നും വായിക്ൿന്നൊക്കെയ്ണ്ട് മാഷേ .
പിന്നെന്താ തമ്പാനേ പ്രശ്നം ?
മാഷ്‌ക്ക് ഓർ‌മ്മില്ലേ , പയ്യിന്റെ കണക്ക് പഠിപ്പിക്കുമ്പം ചോദ്യം ചോയിച്ചിറ്റ് , എന്റെ വീട്ടിലെ പയ്യ് കുത്ത്‌ന്ന്യാന്ന് . അതോണ്ട് ഞാനയ്ന്റടുത്തൊന്നും പോലില്ലാന്ന് പറഞ്ഞത് ?
അതിനു നിന്നെ തല്ലീറ്റല്ലേ തമ്പാനേ നീ അന്ന് സ്കൂളിന്റെ മുൻപിൽ‌ ആ പയ്യിനെ കൊണ്ട് കെട്ടിയത് . എന്റെ ചന്തീലിപ്പഴുമുണ്ട് അന്നത് കുത്ത്യേന്റെ പാട് !
ങാ ! മാഷേ അയിന്റെ പകരാന്ന് തോന്ന്‌ന്ന് എന്റെ ശ്രീക്കുട്ടൻ‌ പയ്യിന്റെ കണക്ക് പഠിക്കാൻ ഭാഗ്യില്ലാണ്ടായെ ! ഓൻ പറയ്ന്ന്‌ണ്ടായിന് ഇനി പയ്യിന്റെ കണക്കൊന്നും പഠിക്കണ്ടാന്ന് ഓന്റെ മാഷ് പറഞ്ഞിനോലും !
ഒന്ന്വല്ല തമ്പാനേ , ഒക്കെ അന്നത്തെ മാഷന്മാരിന്റെ വെവരക്കേട് . എത്ര തല്ലീറ്റ്‌ണ്ട് ഞാനൊക്കെ . ഒന്നും വേണ്ടിയിരുന്നില്ലല്ലോന്ന് തോന്ന്വാ ഇപ്പോ !!











ഗൂഗിളിൽ സെർച്ചിയപ്പം കിട്ടിയതിന് കടപ്പാട്
പൈ(3.14) ഉപയോഗിച്ച് നിർ‌ണ്ണയിക്കേണ്ട കണക്കുകൾ ഇനി ടൌ(6.28) വച്ച്  മതിയെന്ന് യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ കെവിൻഹൂസ്റ്റണെന്ന സാർ പറഞ്ഞതായി വാർ‌ത്ത കണ്ടു .
http://news.keralakaumudi.com/news.php?nid=f1f1d81130c1ace44e338bd94be4ab60










കാലത്തിന്റെ കണക്കെടുപ്പിൽ തല്ലിപ്പഠിപ്പിക്കുന്നവരൊക്കെ ഒന്നോർ‌ക്കുക ; ആരും ഒന്നും തികഞ്ഞവരല്ല ! മനുഷ്യനെ തോല്പിച്ച് ശാസ്ത്രം കുതിച്ചുകൊണ്ടിരിക്കും കാലത്തിനൊപ്പം !
വാൽ : ഇതും പറഞ്ഞ് , പഠിക്കാണ്ട് ക്ലാസ്സിൽ പോയതിന് തല്ലുമേടിച്ച് സമരത്തിനൊന്നും ഇറങ്ങിയേക്കല്ലേ . ഞാനൊന്നും പറഞ്ഞിട്ടുമില്ല , നിങ്ങളൊന്നും കേട്ടിട്ടും ഇല്ല . ഇനി അഥവാ എന്തെങ്കിലും കേട്ടതായി തോന്നുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമായിരിക്കും ;)



Tuesday, June 28, 2011

യാത്രാമൊഴി



ഈ യാത്ര നീട്ടുവതെന്തിനു ഞാൻ‌
എൻ‌നേർ‌ക്കു നീളുന്ന ദൂരമളക്കുവാൻ
കാത്തിരിക്കുന്നുവോ നീ അകലെയായ് ?
ഇനിയും നീ എന്തിനു കാക്കണമീതീരം
സഹയാത്രികരായ് നാം നീങ്ങിയ
വീഥിയിൽ നിന്നു നിനക്കിന്നു
പിരിയുവൻ നേരമായ് !
കാത്തിരിക്കുന്നതാ നിന്നെപ്പുണരുവാൻ
മരുമാരുതംതൻ‌കരങ്ങളീ ജലധിതന്നക്കരെ !
ഇല്ലയെൻ കണ്ഠത്തിലൊരുവാക്കുപോലും
പോകൂ നീയെൻ ചാരെനിന്നും
നിൻ‌നിനവുകൾ നിദ്രയെ പുൽകിടട്ടെ !



Friday, April 1, 2011

ജന്മശൈലത്തിന്‍റെ കൊടുമുടിയില്‍

       അഗസ്ത്യരസായനം ആറുവയസ്സുകാരന് അമ്മ കഴിക്കുന്ന മരുന്നുകളിലൊന്നായിരുന്നു . വിശ്വാസങ്ങള്‍‌ക്കും പുരാണകഥകള്‍‌ക്കും ഏറെ അകലെയല്ലാതെ വളര്‍‌ന്ന അവന്റെ കണ്ണുകളില്‍ ആശ്ചര്യം വിടര്‍‌ത്തുവാന്‍ സമുദ്രത്തെ കൈക്കുമ്പിളിലെടുത്ത് കുടിച്ചു വറ്റിച്ച അഗസ്ത്യനെന്ന മഹാമുനിക്ക് ഏറെയൊന്നും ബുദ്ദിമുട്ടേണ്ടി വന്നിട്ടുണ്ടാകില്ലല്ലോ !
    ദേവലോക അപ്സരസ്സായ ഉര്‍‌വ്വശിയില്‍ അനുരക്തരായ മിത്രാവാരുണന്മാര്‍‌ക്ക് ആകാശത്തില്‍ വച്ച് സ്ഖലനമുണ്ടാകുകയും ഉര്‍‌വ്വശി അത് കുടത്തില്‍ ശേഖരിക്കുകയും ചെയ്തു .ആ കുടത്തില്‍ നിന്നുത്ഭവിച്ചവനാണ് അഗസ്ത്യന്‍ ,ആദിമ ടെസ്റ്റ് ട്യൂബ്‌(കുടം) ശിശു ! വിന്ധ്യാ പര്‍‌വ്വതത്തിന്റെ അഹങ്കാരം ശമിപ്പിച്ചതിനാലത്രേ അദ്ദേഹത്തിന് അഗസ്ത്യന്‍ അഥവാ അഗത്തെ(പര്‍‌വ്വതം) തലകുനിപ്പിച്ചവന്‍ എന്ന പേര് ലഭിച്ചത് ! പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന അമാനുഷിക ശക്തികളുള്ള ഈ മഹാമുനി അനേക കാലം തപസ്സനുഷ്ടിച്ച ദക്ഷിണ ഭാരതത്തിലെ മലമുടിയത്രേ അഗസ്ത്യാര്‍‌കൂടം .ഇങ്ങനെ അഗസ്ത്യമുനിയെ കുറിച്ച് കേട്ട പുരാണകഥകള്‍ ഏറെയുണ്ട് .
        എന്നോ കടന്നുപോയ അക്ഷരത്താളുകളിലേതോ ഒന്നില്‍ നിന്നാണ്  അഗസ്ത്യാര്‍‌കൂടത്തിലേക്ക് ആദ്യമായൊരു മനോയാത്ര നടത്തിയത് .അതൊരു മോഹയാത്രയായ് മനസ്സില്‍ കയറിയിരുന്നോ? അറിയില്ല . ശാരീരികവും മാനസികവുമായ വളര്‍‌ച്ചയുടെ പടവുകളോരോന്നും പിന്നിടുമ്പോഴും ആ അക്ഷരയാത്ര അവ്യക്തമായൊരു ഓര്‍‌മ്മച്ചിത്രമായ് ഏതോ ഒരു മൂലയില്‍ മറഞ്ഞിരുന്നിരിക്കണം .
 പിന്നെയും വര്‍‌ഷങ്ങള്‍ കടന്നുപോയി .
     ചില ആഗ്രഹങ്ങള്‍ ചാരം മൂടിയ കനലു പോലെയാണോ ? അണഞ്ഞെന്നു കരുതിയത് ഒന്നൂതിയാല്‍ മതി , അതു വീണ്ടും ചുവന്നു തിളങ്ങും . അങ്ങനെയിരുന്ന ആ കനലിനെ ആളിക്കത്തിച്ചത് മാതൃഭൂമി യാത്രബ്ലോഗായിരുന്നു . പിന്നെ കടന്നു പോയ ഓരോ കൂടിക്കാഴ്ചകളിലും പങ്കുവയ്ക്കുവാന്‍ എനിക്കോ ജി‌എസ്സിനോ മറ്റൊരു വിഷയവും തേടേണ്ടിവന്നിട്ടില്ല . അഗസ്ത്യാര്‍‌കൂടത്തിലേക്ക് പോകുന്ന യാത്രികര്‍ നിര്‍‌ബന്ധമായും വനം വകുപ്പിന്റെ അനുമതി തേടേണ്ടതുണ്ടെന്നത് പിന്നീടു പല ബ്ലോഗുകളിലൂടെയും വിക്കിയിലൂടെയും അറിയാന്‍ കഴിഞ്ഞു .
ജനവരി രണ്ടാം വാരം മുതല്‍ മാര്‍‌ച്ച്  ആദ്യവാരംവരെയാണ് യാത്രാനുമതി നേടാന്‍ എളുപ്പമുള്ള കാലമെന്ന് വൈല്‍‌ഡ്  ലൈഫ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു . ഇനിയും ഒന്നര മാസത്തോളം നീണ്ട കാത്തിരിപ്പ് . ഇത്രയും ആസൂത്രിതമായ ഒരു യാത്ര എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരളവുവരെ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ എന്നാണ് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത് .
      ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍‌ക്കായാണ് ഒരു അനുമതി പത്രം അനുവദിക്കുന്നത് .ഇതിനായി അറുന്നൂറു രൂപയും തിരിച്ചറിയല്‍ രേഖകളുമായി തിരുവനന്തപുരത്ത് പി.ടി.പി നഗറിലുള്ള വൈല്‍‌ഡ്  ലൈഫ് ഓഫീസില്‍ പോകണം .പക്ഷേ , എന്ന്  ? ജനവരി ആദ്യ വാരമോ രണ്ടാം വാരമോ ആയിരിക്കും എന്ന അവ്യക്തമായ ഉത്തരം മാത്രം .
     ദിനങ്ങളോരോന്നും കടന്നു പോയിക്കൊണ്ടിരുന്നു . ഈ ദിനങ്ങളിലൊന്നില്‍ ജി‌എസ്സിന്റെ ബാല്യകാലസഖാവും തികഞ്ഞ ആനപ്രേമിയുമായ ഹരീഷിനെ കണ്ടുമുട്ടാനിടയാകുന്നു . കഴിഞ്ഞ കുറച്ചു നാളുകളായി ജോലി സംബന്ധമായ ആവശ്യങ്ങളുമായി അവന്‍ തിരുവനന്തപുരത്തായിരുന്നു . തലയുടെ സ്ഥാനമലങ്കരിക്കുന്ന ആ നാട്ടില്‍ അവന്‍ കാണാത്തതായി ഒരിടവുമില്ലെന്നായിരുന്നു അവന്റൊ വാദം . എന്നുപറയാന്‍ വരട്ടെ ,അഗസ്ത്യാര്‍‌കൂടം മാത്രം പോയിട്ടില്ല . 


എന്താ കാരണം ?
അവിടെ ആനയിറങ്ങുമത്രേ ! ഒരു തികഞ്ഞ ആനപ്രേമിയില്‍ നിന്നും കേള്‍‌ക്കേണ്ട ഉത്തരം തന്നെ !
എന്നാല്‍ പിന്നെ തന്നെ അവിടെക്കൊണ്ടു പോയിട്ടേ ഉള്ളൂ ഇനി .അങ്ങനെ ഈ യാത്രയ്ക്കൊരുങ്ങാന്‍ മൂന്നാമനായി അവനും ചേര്‍‌ന്നു .
ജനവരി ആദ്യവാരം .
04712360762 എന്ന നമ്പറിലേക്ക് വീണ്ടും ആകാം‌ക്ഷാനിര്‍‌ഭരമായ ഒരു വിളി .
ഹലോ , ഈ അഗസ്ത്യാര്‍‌കൂടത്തിലേക്ക് പോകാനുള്ള പാസ്സ് ....
,അടുത്താഴ്ച കൊടുത്തു തൊടങ്ങും കേട്ടാ
അപ്പോ അടുത്ത ആഴ്ച  .കാത്തിരിക്കാന്‍‌ ഓരോ കാരണങ്ങളേ ...
2011 ജനവരി 10 തിങ്കള്‍ .
ഹലോ , അഗസ്ത്യാര്‍‌കൂടം ...
നിങ്ങള് പെട്ടെന്ന് വാ .പാസ്സ് കൊടുത്ത് തൊടങ്ങീ
ഈ ആഴ്ച അവസാനം വന്നാല്‍ പാസ്സ് കിട്ട്വോ ?”
പാസ്സ് തീരാറായി കേട്ടാ .നിങ്ങള് പോണെങ്കില് പെട്ടെന്ന് വാ
നാളെ വന്നാല്‍ കിട്ടുമോ ?”
, നിങ്ങള് വന്ന് നോക്ക് .നാളേം കൂടേ കൊടുക്കൊള്ളൂ കേട്ടാ വല്ലാത്തെരു തിടുക്കത്തോടെ ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അങ്ങേ തലക്കലെ ശബ്ദം നിലച്ചു .
2011 ജനവരി 11 ചൊവ്വ .അതിരാവിലെ ഗുരുവായൂരപ്പനില്‍‌ നിന്നും അനന്തശായിയിലേക്കുള്ള ദൂരമളക്കുന്ന ഇന്റര്‍‌‌സിറ്റി എക്സ്പ്രസ്സില്‍ എറണാകുളത്തുനിന്നും ജി‌എസ്സിനൊപ്പം കയറുമ്പോള്‍ കണ്ണുകളില്‍‌ ഉറക്കവും മനസ്സില്‍ പാസ്സും മാത്രം .അനന്തപുരിയില്‍ ആദ്യമായല്ലെങ്കിലും എവിടെയാണാവോ ഈ പി.ടി.പി.നഗര്‍‌ ? കിഴക്കേകോട്ടയില്‍ നിന്നും വട്ടിയൂര്‍‌ക്കാവ് വഴി ശാസ്തമം‌ഗലം പോകുന്ന ബസ്സില്‍ കയറിയാല്‍ മരുത്തംകുഴിയിലിറങ്ങാം ; അവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് പി.ടി.പി.നഗറിലെ വൈല്‍‌ഡ് ലൈഫ് വാര്‍‌ഡന്റെ ഓഫീസ് . രാവിലെ പതിനൊന്നരയ്ക്ക് അവിടെയെത്തുമ്പോള്‍ കണ്ട കാഴ്ച .ഹോ! അക്ഷമരായ ഭക്തജനശതങ്ങള്‍  വിദേശമദ്യശാലയെ വെല്ലുന്ന നിരയില്‍ നില്ക്കുന്നു .വര്‍‌ഷങ്ങളായി ഒരനുഷ്ടാനം പോലെ മലചവിട്ടുന്നവരും കന്നിയങ്കത്തിനിറങ്ങുന്നവരുമായി അനേകം പേര്‍ . ഇവരില്‍ വിശ്വാസികളും , അന്ധവിശ്വാസികളും , ചിലരോ ഇതിലൊന്നും പെടാത്തവരും .വിശ്വാസികളില്‍ ചിലര്‍ പറയുന്നു , ഈ മല കയറ്റം സര്‍‌വ്വരോഗ സംഹാരിയത്രേ ! എന്തരോ എന്തോ ?
             
      ഇവിടെ വരെ വന്നത് വെറുതെ ആയോ ? രണ്ടു ദിവസമായി പാസ്സിനായി അക്ഷീണ പരിശ്രമത്തിലുള്ള ഇവരെ കണ്ടപ്പോള്‍ അനല്പമായ സംശയം തോന്നാതിരുന്നില്ല . പല വഴികളിലായുള്ള ചില പരിചയങ്ങള്‍ കാരണം അനുമതിപത്രം വഴിമുടക്കിയായി പരിണമിച്ചില്ല . അന്നത്തെ ആ യാത്ര വെറുതെ ആയില്ലെന്നുറപ്പിക്കാന്‍ പിന്നെയും രണ്ടുമൂന്ന് ദിവസംകൂടി കഴിയേണ്ടി വന്നു .ഒരു മാസത്തിനു ശേഷമുള്ള ഒരു ദിവസത്തേക്ക് യാത്ര അനുവദിക്കപ്പെട്ടിരിക്കുന്നു.
 
ഇനി ആകാംക്ഷകളുടെ ഒരു മാസത്തെ വ്രതകാലം.

      
പശ്ചിമഘട്ടത്തിന്റെര തെക്കേ അറ്റത്ത് സമുദ്രനിരപ്പില്‍‌ നിന്നും 1869മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യകൂടം . വിക്കിയുടെ കണക്കനുസരിച്ച് പശ്ചിമഘട്ടത്തില്‍‌ ആനമുടി കഴിഞ്ഞാല്‍‌ ഉയരത്തില്‍‌ അടുത്ത സ്ഥാനം . തിരുവനന്തപുരത്തു നിന്നും 70കി.മീ. അകലെ അഗസ്ത്യവനം ബയോളജിക്കല്‍‌ പാര്‍‌ക്കിലാണ് അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത് . ഔഷധസസ്യങ്ങളുടെ കലവറയെത്രേ ഈ വനപ്രദേശം . ബോണക്കാട് എസ്റ്റേറ്റ് വഴി വനംവകുപ്പിന്റെം പിക്കറ്റ് സ്റ്റേഷനിലെത്തിച്ചേര്‍‌ന്നാല്‍ അഗസ്ത്യവനത്തില്‍ പ്രവേശിക്കാം .
തമ്പാനൂരില്‍ നിന്നും രാവിലെ 5 മണിക്ക് നെടുമങ്ങാട് - വിതുര വഴി ബോണക്കാടേക്ക് ട്രാന്‍‌സ്പോര്‍‌‌ട്ട് ബസ്സുണ്ട് . യാത്രയ്ക്കും മലകയറ്റത്തിനുമിടയ്ക്ക് ഉറക്കം നഷ്ടപ്പെടാതിരിക്കാനായി ശയനയാനത്തില്‍ മൂന്ന് ബര്‍‌ത്ത് ഉറപ്പാക്കിയിട്ടുണ്ട് ജി‌എസ്സ് . ആഹാ ! അപ്പോ ഇനി പോകേണ്ട ദിവസമെത്തിയാല്‍ മതി.
    2011 ഫിബ്രവരി 21 തിങ്കള്‍‌ . നാളെയാണ് പ്രവേശനാനുമതി ലഭിച്ചിട്ടുള്ള ആ ദിനം . അത്താഴവും കഴിഞ്ഞ് എറണാകുളം റെയില്‍‌വേ സ്റ്റേഷനിലേക്കുള്ള ബസ്സ് കയറിയപ്പോഴാണ് ജി‌എസ്സിന്റെ വിളി, “ ഹരീഷ് , വിളിച്ചിരുന്നു .കൊല്ലം ഭാഗത്ത് എന്തോ പ്രശ്നമുണ്ട് .ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നതായി വാര്‍‌ത്തയിലുണ്ടായിരുന്നൂന്ന്
എന്തായാലും സ്റ്റേഷനിലേക്കല്ലെ പോകുന്നെ , അവിടെയെത്തിയിട്ട് അന്വേഷിക്കാം . സ്റ്റേഷനിലെ വിവരമുള്ളവരോട് ചോദിച്ചപ്പോ , എന്തേലും പ്രശ്നമുണ്ടോന്ന് എന്നോട് . അങ്ങനെ കേട്ടതുകൊണ്ട് യാത്രയ്ക്കെന്തെങ്കിലും താമസമുണ്ടാകുമോന്നറിയാന്‍‌ ചോദിച്ചതാണെന്നായപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നായി അവര്‍ . പണ്ടാരം, അതാദ്യമേ പറഞ്ഞാല്‍‌പ്പോരായിരുന്നോ . വണ്ടിയുടെ സമയമാകുമ്പോഴേക്കും ഹരീഷും എത്തി .തൃശ്ശൂരില്‍‌ നിന്നും കയറിയ ജി‌എസ്സിനേയും വഹിച്ചുകൊണ്ട് ഗുരുവായൂര്‍‌ - ചെന്നൈ എക്സ്‌പ്രസ്സ്  അധികം പ്രതീ‍ക്ഷകള്‍‌ക്കിടം നല്കാതെ എത്തി . ഇന്ത്യന്‍ റെയില്‍‌വേക്കിതൊരു അപമാനമാകുമോ എന്തോ .അങ്ങനെ ഞങ്ങള്‍‌ മൂവരേയും മറ്റ് ആയിരക്കണക്കിന് യാത്രക്കാരേയും വഹിച്ച് മൂളിയും ഞരങ്ങിയും വണ്ടി അതിന്റെ യാത്ര തുടര്‍‌ന്നു , രാത്രിയുടെ യാമങ്ങളിലെപ്പഴോ ഞാന്‍ ഉറക്കത്തിലേക്കും . . .
    കണ്ണുതുറന്നു നോക്കുമ്പോള്‍ മുകളിലെ ബര്‍‌ത്തില്‍ കിടന്ന ഹരീഷ് ഇറങ്ങി താഴെയിരിക്കുന്നു . സമയം പുലര്‍‌ച്ചെ 3.30 തിരുവനന്തപുരത്തെത്തേണ്ട സമയമായിരിക്കുന്നു ; വണ്ടി അഷ്ടമുടിക്കായല് കടക്കുന്നതേയുള്ളൂ . അവനോട് കയറിക്കിടക്കാന്‍ പറഞ്ഞ് പാതിയാക്കിയ ഏതോ സ്വപ്നത്തിന്റെ തുടര്‍‌ച്ചയും പ്രതീക്ഷിച്ച് ഞാന്‍ കിടന്നു .
   4.30 ലേക്ക് മാറ്റിവച്ച് ഉണര്‍‌ത്തുമണിയടിക്കുമ്പോഴേക്കും വണ്ടി കടയ്ക്കാവൂര്‍‌ കടന്നിരുന്നു . ആരുടെയൊക്കെയോ പ്രതീക്ഷകള്‍‌ക്കൊടുവില്‍ 5 മണിയാകുമ്പോഴേക്കും തമ്പാനൂരില്‍ വണ്ടിയിറങ്ങി ബസ്സ് സ്റ്റേഷനിലേക്ക് നടന്നു .
 അതു സം‌ഭവിച്ചിരിക്കുന്നു , ബോണക്കാടേക്കുള്ള ബസ്സ് ഞങ്ങള്‍‌ക്ക് മുന്‍‌പേ പോയി . അടുത്ത ബസ്സ് 8 മണിക്കേ ഉള്ളൂ . ഇനി എന്ത് ചെയ്യും ? വിതുര വഴി പൊന്മുടിയിലേക്ക് പോകുന്ന ഒരു ബസ്സില്‍‌ കയറി വിതുരയ്ക്ക് മൂന്ന് ടിക്കറ്റെടുത്ത് ഉറക്കവും യാത്രയും തുടര്‍‌ന്നു . 7 മണിയാകുമ്പോഴേക്കും ഞങ്ങള്‍‌ വിതുരയിലെ സന്തോഷ് ഹോട്ടലിനു മുന്‍‌പില്‍‌ ബസ്സിറങ്ങി . ബോണക്കാടേക്കുള്ള അടുത്ത ബസ്സ് തിരുവനന്തപുരത്തു നിന്ന് 8 മണിക്ക് പുറപ്പെടുകയേ ഉള്ളൂ . പിക്കറ്റ് സ്റ്റേഷനില്‍ 9 മണിക്കു മുന്‍‌പ് എത്തണമെന്നാണ് പാസ്സില്‍‌ രേഖപ്പെടുത്തിയിരിക്കുന്നത് .പൊന്മുടി ബസ്സ് യാത്രപറഞ്ഞു പിരിഞ്ഞു . വിവരമറിഞ്ഞപ്പോള്‍‌ അടുത്തുള്ള കടയിലെ ചേട്ടന്‍‌‌ ഒരു ഓട്ടോറിക്ഷ തരപ്പെടുത്തി തന്നു . ‌ഞങ്ങള്‍‌ ഓരോ കുറ്റി പുട്ടും കടലയും ചായയും അകത്താക്കുമ്പോഴേക്കും ഓട്ടോ വന്നു . ചൂളമടിച്ചും ചുരങ്ങള്‍‌ താണ്ടിയും 8.30 ഓടു കൂടി ഞങ്ങള്‍‌ മൂവരും ചേര്‍‌ന്ന് ബോണക്കാട് എസ്റ്റേറ്റ് ബം‌ഗ്ലാവിനെ സാക്ഷിയാക്കി മുച്ചക്രനെ യാത്രയാക്കി .
    ഇനി എങ്ങോട്ടാണാവോ , ഒരു മനുഷ്യനെ കണ്ടിരുന്നെങ്കില്‍‌ ചോദിക്കാമായിരുന്നു ; അരിച്ചു പെറുക്കി നോക്കിയപ്പോ എസ്റ്റേറ്റ്‌ ബം‌ഗ്ലാവിനകത്തൊരു ചേട്ടന്‍‌ ! ഇനി രണ്ടു കിലോമീറ്ററുണ്ട് പിക്കറ്റ് സ്റ്റേഷനിലേക്ക് . സാമാന്യം വീതിയുള്ള മണ്‍‌പാത , ഇരുവശവും കാപ്പിയും തേയിലയും റബ്ബറും . ഈ വഴിയില്‍ നാലോ അഞ്ചോ വീടുകളും കാണാം .
 
 
          9 മണിക്കു മുന്‍‌പു തന്നെ ഞങ്ങള്‍‌ പിക്കറ്റ് സ്റ്റേഷനിലെത്തി . പാസ്സ് പരിശോധനയും ഒപ്പുവെക്കലുമെല്ലാം കഴിഞ്ഞു .കാനന കാഴ്ചകള്‍ ക്യാമറയില്‍‌‌ പകര്‍‌ത്തണമെങ്കില്‍‌ ഇവിടുന്ന് 50രൂപ ടിക്കറ്റെടുക്കണം ! ഇവര്‌ കാശു കുറേ ഉണ്ടാക്കും ! ഉച്ചഭക്ഷണം പൊതിഞ്ഞു വാങ്ങിക്കുമ്പോഴേക്കും ദേഹ പരിശോധനയ്ക്കായി പേര് വിളിച്ചു . ദേഹത്തോ ബാഗിലോ ഒളിപ്പിച്ച് മദ്യമോ മറ്റു ലഹരി പദാര്‍‌ത്ഥങ്ങളോ അനാവശ്യ പ്ലാസ്റ്റിക് കൂടുകളോ വനത്തിലേക്ക് കൊണ്ടു പോകാതിരിക്കാനാണീ കര്‍‌ശ്ശന പരിശോധന . മനുഷ്യന്റെദ വികൃതികള്‍‌ക്കുമേല്‍‌ മനുഷ്യരാലുണ്ടാക്കിയ കടമ്പകള്‍ ‌ ഇവിടെ കഴിയുന്നു . ഇന്നത്തെ യാത്ര അതിരുമലയിലെ വയര്‍‌ലെസ്സ് സ്റ്റേഷന്‍‌ വരെ മാത്രം . പതിനഞ്ചു കിലോമീറ്ററുണ്ട് അതിരുമല ബേസ് ക്യാമ്പിലേക്ക് . ഇനി പ്രകൃതിയുടെ സുകൃതി തേടി കാനനയാത്ര തുടങ്ങാം ...
    ചെറുതും വലുതുമായ സം‌ഘങ്ങളായെത്തിയവര്‍‌ വനയാത്ര ആരം‌ഭിച്ചിരിക്കുന്നു . ഹരിതവര്‍‌ണ്ണ വേഷധാരിയായ ഒരു വഴികാട്ടിയും ഞങ്ങള്‍‌ക്കു പിറകേ പുറപ്പെട്ടിരിക്കുന്നു ! എന്നെ ചവിട്ടിയല്ലാതെ തനിക്ക് ഭൂമിയിലെത്താന്‍‌ കഴിയില്ലെന്ന് സൂര്യനെ വല്ലുവിളിച്ചുകൊണ്ട് ഇടതൂര്‍‌ന്ന മരച്ചില്ലകളും ഇലകളും .
    കുറച്ചു ദൂരം പിന്നിടുമ്പോള്‍‌ അതാ കരിങ്കല്ലില്‍‌ കൊത്തിയ വിഘ്നേശ്വര വിഗ്രഹം . അവിഘ്നമസ്തു ! തടസ്സങ്ങളില്ലാതെയാകട്ടെ യാത്ര . തൊഴുതു നീങ്ങുന്ന വിശ്വാസികള്‍ , പിറകേ നീങ്ങുന്ന ആശ്വാസങ്ങളും .
      

     ഇടയ്ക്ക് വെളിമ്പ്രദേശങ്ങളില്‍‌ തന്റെ  പ്രാണപ്രേയസിയെ ഗാഢമായി ആശ്ലേഷിച്ചുകൊണ്ട് സൂര്യന്‍‌ ജ്വലിച്ചു നില്കുന്നു . മാതാശ്രീയുടേയും പിതാശ്രീയുടേയും സ്നേഹവായ്പുകള്‍‌ക്കിടയില്‍ വിയര്‍‌ത്തു കുളിച്ച് ഞങ്ങളും .
    കൂടെ പുറപ്പെട്ട ആ വഴികാട്ടിയെപ്പഴോ അപ്രത്യക്ഷനായിരിക്കുന്നു ; അങ്ങേര്‍‌ക്ക് വഴി തെറ്റിയോ ആവോ ! കാട് വെട്ടിയൊരുക്കിയ വഴിയിലൂടെ ചോലകള്‍ പിന്നിട്ട് മുമ്പേ ഗമിച്ച യാത്രികരുടെ കാലടികള്‍‌ പിന്തുടര്‍‌ന്ന് ഇപ്പോള്‍‌ ലാത്തിമൊട്ടയിലെത്തിയിരിക്കുന്നു .
      
 
    യൌവ്വനയുക്തനായി സൂര്യന്‍‌ കത്തിതിളങ്ങുമ്പോഴും ഇരുള്‍‌മൂടിയ വഴിയിലൂടെ പിന്നേയും മുന്നോട്ട് . 6കിലോമീറ്റര്‍ പിന്നിട്ടിരിക്കുന്നു ; ഇനി കരമനയാറില്‍ അല്പസമയം വിശ്രമം . 




     
കാലത്തിനു മുന്നില്‍ കടപുഴകിയ മരങ്ങള്‍‌ നശ്വരമായ ജീവിതത്തെ ഓര്‍‌മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു . നാനാ ജാതി മരങ്ങളും വള്ളികളും കാഴ്ചകളിലെ വൈവിധ്യം തീര്‍‌ക്കുന്നു . പിന്നീടു കണ്ട വഴികാട്ടിയേയും മറ്റു സം‌ഘങ്ങളേയും കരമനയാറ്റിലുപേക്ഷിച്ച് മുന്നോട്ട് . ഇവിടെ ഇടതൂര്‍‌ന്ന മരങ്ങളില്ല . വേനലിന്‍റെ വരവില്‍‌ത്തന്നെ കരിഞ്ഞു തുടങ്ങിയ പുല്ലുകള്‍ , അതിജീവനത്തിന്‍റെ പാതയില്‍‌ മരങ്ങള്‍ ദൂരെ ദൂരെ മഴമേഘങ്ങളേയും കാത്ത് , നടക്കാന്‍ ഒറ്റയടിപ്പാത . ഇതു ചെന്നെത്തുന്നത് മനോഹരമായ ഒരു ചെറു വെള്ളച്ചാട്ടത്തിനരികെ . ഇത് വനംവകുപ്പ് രേഖപ്പെടുത്തിയ നാലാമത്തെ ക്യാമ്പ് ; വാഴപൈതിയാ‍റ് .
       
പാറകളില്‍‌ അല്പം വഴുക്കലുണ്ടെങ്കിലും ആശ്വസിച്ച് കുളിക്കാം ഈ നീര്‍‌ചാട്ടത്തില്‍ . ശരീരത്തിലെ അഴുക്കുകള്‍ വഹിച്ച് ഇവള്‍‌ സ്വച്ഛമായൊഴുകിക്കോളും , ലവലേശം‌ പോലും അഹം‌ഭാവമില്ലാതെ . വെള്ളച്ചാട്ടത്തില്‍‌ നിന്നും കുപ്പിയില്‍‌ വെള്ളം നിറച്ചു .കോര്‍‌പ്പറേഷന്‍റെ വെള്ളം കുടിക്കുന്ന ഞങ്ങള്‍‌ക്ക് ഈ നീര്‍‌ച്ചോല നല്കിയത് അമൃതല്ല എന്നു പറയണമെങ്കില്‍ അതു മുന്‍‌പ് കഴിച്ച പരിചയമൊന്നുമില്ലല്ലോ !
കല്ലുകള്‍‌ നിറഞ്ഞ ഇരുള്‍‌ വീണ കാട്ടുവഴികളിലൂടെ ഇനിയും നടക്കാം . മാനമിരുളുന്നുണ്ടോ ? അറിയില്ല . ബാഗിലെ ഭാരം ശരീരത്തില്‍‌ നിറക്കാനുള്ള സമയമടുക്കുന്നു . മഴയ്ക്കു മുന്നേ ഊണുകഴിക്കാം . പാറക്കൂട്ടം നിറഞ്ഞ ആ കാട്ടരുവിയിലെ കല്ലുകളിലൊന്നില്‍‌ വച്ച് ഞങ്ങള്‍‌ പാഥേയമഴിച്ചു . 
   
മഴമേഘങ്ങള്‍‌ പുണ്യാഹം തളിച്ച് മറഞ്ഞു പോയി . ഊണുകഴിഞ്ഞ് വിശ്രമത്തിനിടനല്കാതെ ഞങ്ങള്‍ നടന്നു തുടങ്ങി . പിന്നീടാണറിഞ്ഞത് , ഞങ്ങള്‍‌ ഇരുന്നുണ്ടത് അട്ടയാറില്‍‌ വച്ചാണെന്ന് ! മഴമാറിയതുകൊണ്ടാവും അട്ടകളുടെ ആക്രമണമില്ലാതെ രക്ഷപ്പെട്ടത് . അട്ടകള്‍ക്കായി ഒരു കിലോഗ്രാം പൊടിയുപ്പ് കരുതിയിട്ടുണ്ട് കയ്യില്‍‌ . അതു കയ്യില്‍‌ത്തന്നെയിരുന്നതേ ഉള്ളൂ .
   ഈ വഴി നടന്നെത്തുന്നത് വിശാലമായ പുല്‍‌മേട്ടിലാണ് . മുനിഞ്ഞു കത്തുന്ന സൂര്യനു താഴെ പച്ചപിടിച്ച് നില്കുന്ന പുല്ലുകളെ സമ്മതിക്കണം , ഹാവൂ ! ഓരോ തളര്‍‌ച്ചയിലും സഹയാത്രകര്‍‌ മാറിക്കൊണ്ടിരിക്കുന്നു . ആവേശത്തോടെ ഓരോ മനസ്സും കാലുകളെ മുന്നോട്ട് നടത്തിക്കുന്നു . 

  
നട്ടുച്ചയ്ക്കും നിലവിളികൂട്ടുന്ന ചീവീടുകള്‍‌ .
ഇതെന്തര്  ശബ്ദം കേക്കണത് ?“ . ങേ ! ഈ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കാതിരിക്കാനായില്ല . കരിഞ്ഞു പോയ ശരീരവും വള്ളിനിക്കറും (ക്ഷമിക്കണം , ബര്‍മുഡ ) കറുത്ത കണ്ണടയുമുള്ള കുറിയ മനുഷ്യന്‍‌ , ഇവന്‍‌ സൈലന്‍റ് വാലിയിലാണോ ജനിച്ചത് . ജനിച്ചിട്ടിന്നേവരെ ചീവീടിന്‍റെ കരച്ചില് കേള്‍‌ക്കാത്ത തിരോന്തോരം‌കാരന്‍ !
 

പുല്‍‌മേട്ടിലെ ഓരോ മടക്കുകള്‍‌ കഴിയുമ്പോഴേക്കും മറ്റൊരു മടക്കിലെത്തും . ഇതായിരിക്കണം ഏഴുമടക്കം‌തേരി , ഒരു മലകടക്കാന്‍‌ ഏഴു മടക്കുകളായി ചുരം പോലെ കയറിപ്പോകേണ്ട വഴി . ഇതൊന്നും ചോദിച്ച് മനസ്സിലാക്കാന്‍‌ വഴികാട്ടികളൊന്നുമില്ല കൂടെ . വായിച്ചറിഞ്ഞവയില്‍‌ നിന്നും ഊഹിച്ചെടുക്കാം അത്ര തന്നെ .
മുഖം മനസ്സിന്‍റെ കണ്ണാടി തന്നെയാവണം ഇപ്പഴും . ഇറങ്ങി വരുന്ന ഓരോ മുഖത്തുമുണ്ട് , സഫലമായ യാത്രയുടെ നിര്‍‌വൃതി . ഇനിയുള്ള അല്പം ദുഷ്കരമായ കയറ്റം കയറി കുറച്ചു കൂടി നടന്നാല്‍‌ അതിരുമലയെത്താമെന്ന് കടന്നു പോയവരില്‍‌ നിന്നുമറിഞ്ഞു , പലരും വര്‍‌ഷങ്ങളുടെ സാധനയുള്ളവര്‍‌ . ഈ കയറ്റമായിരിക്കണം മുട്ടിടിച്ചാന്‍‌തേരി . നിന്നും കിതച്ചും ഇരുന്നും മുകളിലെത്തുമ്പോഴേക്കും തീര്‍‌ത്തും അവശനായിരുന്നു ഞാന്‍‌ . കാഴ്ചയില്‍‌ എന്നേക്കാളും അരോഗദൃഢഗാത്രരായിരുന്നതിനാല്‍ ജി‌എസ്സിനും ഹരീഷിനും അത്രയും ക്ഷീണമുണ്ടായിട്ടുണ്ടാകാന്‍‌ ഇടയില്ല .



 
      ഇവിടെ വിശ്വാസങ്ങളുടേതാവാം ഈ സവിശേഷ കാഴ്ച , കണ്ണില്‍‌ കണ്ട കല്ലുകളിലെല്ലാം മഞ്ഞളുകൊണ്ടഭിഷേകം നടത്തിയിരിക്കുന്നു . ങേ ! എന്താ ഇത് ?  


സ്ത്രീകള്‍‌ക്കു പ്രവേശനമില്ലാത്ത അഗസ്ത്യമലയില്‍ സ്ത്രീയുടെ പാദസ്പര്‍‌ശമോ . അഗസ്ത്യമുനി സ്ത്രീ വിരോധിയാണത്രേ , കല്യാണം കഴിച്ചതിനു ശേഷമാണെന്നു മാത്രം ! അത് നമ്മുടെ നാട്ടിലെ എല്ലാ മുനികളും മുനികളാവേണ്ടവരും അങ്ങനെ തന്നെയല്ലെ . ആ കാഴ്ച ക്യാമറയില്‍ പകര്‍‌ത്താമെന്നു കരുതി . അനര്‍‌ത്ഥമാണോ എന്തോ , പരിക്ഷീണിതനായ എന്‍റെ കൈ വിറച്ചു . പിന്നീട് ശ്രമിച്ചതുമില്ല.
അങ്ങനെ അതിരുമല ബേസ് ക്യാമ്പ് എത്തിയിരിക്കുന്നു . ഇവിടെ നിന്നു കാണാം കോട പറക്കുന്ന അഗസ്ത്യകൂടത്തിന്‍റെ അതിവിദൂരമല്ലാത്ത ദൃശ്യം . 




 

      കാടിനകത്ത് കിടങ്ങിനാല്‍‌ ചുറ്റപ്പെട്ട് പൊളിഞ്ഞു വീഴാറായ ഒരു കോണ്‍‌ക്രീറ്റ് കെട്ടിടം . ഇതാണ് സഞ്ചാരികള്‍‌ക്കായി വനം‌വകുപ്പിന്‍റെ വകയായുള്ള താമസ സൌകര്യം . ഇതിന്‍റെ ഒരു മുറി വയര്‍‌ലെസ്സ് സം‌വിധാനത്തിനായുള്ളതാണ് .

      ഇതിനരികിലായി ഒരു താല്കാലിക കാന്‍റീനും പ്രവര്‍‌ത്തിക്കുന്നുണ്ട് . രാത്രിയിലേക്ക് കഞ്ഞിക്കുള്ള ടിക്കറ്റും വാടകയ്ക്കെടുത്ത പായയുമായി കെട്ടിടത്തിനകത്തേക്ക് കടക്കുമ്പോള്‍‌ ജീവനക്കാരന്‍റെ മുന്നറിയിപ്പ് . ഈ ഭാഗത്തെ ചുമരിനോട് ചേര്‍‌ന്ന് കിടക്കരുത് “. കാരണം അകത്തു കടന്നാല്‍‌ മനസ്സിലാകും , ആ വശത്തെ ചുവര് വിണ്ടുകീറി നില്‍കുകയാണ് .എപ്പോ വേണമെങ്കിലും മറിഞ്ഞു വീഴാം . ആ , എന്തേലും ആവട്ടെ . ഇനി സ്വല്പം ശയിക്കാം . കാലുറ അഴിച്ചപ്പോള്‍‌ കണ്ടു , അതാ ഒരു അട്ട എന്‍റെ ചോരകുടിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നു ! അനല്പമായ ക്ഷീണം‌മൂലം എപ്പഴോ മയങ്ങിപ്പോയി .
    എഴുന്നേറ്റ് കുളിക്കാനായി നടക്കുമ്പോള്‍ മരച്ചില്ലകള്‍‌ക്കിടയിലൂടെ കണ്ടു , രക്തവര്‍‌ണ്ണിതനായി മറയുന്ന സൂര്യന്‍റെ അവ്യക്ത രൂപം .വെള്ളം വീഴുമ്പോള്‍‌ തണുപ്പുകൊണ്ട് ശരീരം കോച്ചിപ്പോകുമെന്ന് തോന്നി . കുളികഴിഞ്ഞ് വരുമ്പോള്‍ വയര്‍‌ലെസ്സ് മുറിയുടെ അരികത്തു നിന്ന് ഹരീഷ് മൊബൈലിന്‍റെ റേഞ്ച് പിടിക്കുകയായിരുന്നു . കാട്ടില്‍‌ കയറിയിട്ടിത്രയും ദൂരം ഈ ഒരു സൌകര്യമില്ലായിരുന്നു . ഇതൊക്കെ കഴിയുമ്പോഴേക്കും കഞ്ഞിക്കുള്ള സമയമായി . കഞ്ഞിയും പയറും പപ്പടവും അച്ചാറും . കാശു കൊടുത്തിട്ടാണെങ്കിലും ഈ വക സൌകര്യങ്ങള്‍‌ ഒരുക്കിയതിന് പ്രത്യേകം നന്ദി . ഈ ദൂരമത്രയും സാധനങ്ങള്‍‌ ചുമന്നു കൊണ്ടുവന്നു വേണം ഇതൊക്കെ ഉണ്ടാക്കാന്‍‌ . രാവിലെ 7 മണിക്ക് പ്രാതല്‍‌ തയ്യാറാകും . അതു പൊതിഞ്ഞു വാങ്ങിച്ചിട്ട് അഗസ്ത്യകൂടത്തിലേക്ക് പുറപ്പെടാം എന്ന തീരുമാനത്തോടെ ഉറങ്ങാന്‍‌ കിടക്കുമ്പോള്‍‌ മനസ്സ് അടുത്ത ദിവസത്തിനായി തുടിച്ചു കൊണ്ടിരുന്നു .
    രാവിലെ അഞ്ചുമണിക്കു തന്നെ മറ്റു പല സംഘങ്ങളും യാത്ര തുടങ്ങിയിരുന്നു . തിരിച്ചെത്തുന്നതുവരെ കഴിക്കാന്‍ ഭക്ഷണമൊന്നും കരുതാത്തതിനാല്‍‌ ഞങ്ങള്‍ മൂവരും പുറപ്പെടാന്‍ 7.30 ആയി . അഗസ്ത്യമുടി ഇവിടെ നിന്നാല്‍‌ കാണാം , പക്ഷേ ഏതു വഴി പോകണമെന്നറിയാതെ നില്കുമ്പോള്‍ അരുണും മണിക്കുട്ടനും എത്തി . ഇവര്‍‌ വനം‌വകുപ്പിന്‍റെ വഴികാട്ടികളാണ് .
ഇവിടുന്ന് 6 കിലോമീറ്ററോളമുണ്ട് അഗസ്ത്യകൂടത്തിലേക്ക് . കല്ലും മുള്ളും വേരുകളും കെട്ടുപിണഞ്ഞു കിടക്കുന്ന വഴിയാണ് ഇനി . കരുതിയതില്‍‌ ബാക്കിയുള്ള ഗ്ലൂക്കോസ് പൊതിയും ചോലയില്‍‌നിന്നും ശേഖരിച്ച വെള്ളവുമായി ഞങ്ങള്‍‌ മല കയറിത്തുടങ്ങി . വഴിയില്‍‌ പേരറിയാത്ത ചെടികള്‍‌ പൂത്തു നില്കുന്നു . കോടയാല്‍ മറയുന്ന നടവഴി , തൊട്ടു മുന്നിലുണ്ടായിരുന്നവരെ പോലും കോട മറയ്ക്കുന്നു . പാറകള്‍‌ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ , പുല്ലുകളില്‍‌ പിടിച്ചും ഓരോ കാല്‍‌വയ്പിലും അതീവ ശ്രദ്ധയോടെ മുകളിലേക്ക് . കാലുകള്‍‌ കുഴഞ്ഞു തുടങ്ങിയിരിക്കുന്നു .

ജി‌എസ്സും ഹരീഷും പിന്നെ ഞാനും







 
മുന്നില്‍‌ നെഞ്ചു വിരിച്ചു നില്ക്കുന്ന വലിയ പാറ . പിടിച്ചു കയറാന്‍‌ വടം കെട്ടിയിട്ടുണ്ട് . ഇതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളൂ . ഇപ്പോ ഇതാ അതനുഭവിക്കാനുള്ള അവസരം വന്നിരിക്കുന്നു . മഴക്കാലമല്ലാത്തതിനാല്‍‌ പാറയില്‍‌ വഴുക്കലൊന്നുമില്ല , അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കയറാം . 


     നടന്നു കയറാവുന്ന വഴി പിന്നെയും നീണ്ടു കിടക്കുന്നു . മുന്‍‌പേ പോയിരുന്നവരെല്ലാം ഇതാ ഒരു പാറയ്ക്കരികിലേക്കു നീങ്ങുന്നു . എന്തായിത് ? മൂടിയ കോട മഞ്ഞിനുള്ളിലൂടെ അവ്യക്തമായി ആ കാഴ്ച കാണാം , പാറയുടെ മുകളില്‍‌ മഞ്ഞത്തുണി ചുറ്റിയ ഒരു കരിങ്കല്ല് . ഇത് പൊങ്കാലപ്പാറയാണെന്ന് മണിക്കുട്ടന്‍‌ പറഞ്ഞു . ഇതിനു താഴെ ഭക്തര്‍‌ക്ക് പൊങ്കാലയര്‍‌പ്പിക്കാം ! ഹാവൂ , ഇതൊക്കെ അറിയാം ഈ വഴികാട്ടികള്‍‌ക്ക് ! ഞങ്ങളുടെ പല ചോദ്യങ്ങളും കേട്ട് കുഴങ്ങിയവരാണിവര്‍‌ . വഴിയിലെ പാറകളിന്മേല്‍‌ അമ്പടയാളമിട്ട് സൂചിപ്പിച്ചിരുന്നത് നോക്കി മുകളിലെത്തുക മാത്രമേ അവര്‍‌ ചെയ്യാറുള്ളൂ എന്ന് തോന്നിപ്പോകും ആര്‍‌ക്കും . സ്ഥലത്തെ കുറിച്ചും ചെടികളെകുറിച്ചുമൊന്നും ഒരു മറുപടിയും പ്രതീക്ഷിക്കരുതിവരില്‍‌ നിന്നും . പലതും വായിച്ചറിഞ്ഞതില്‍‌ നിന്നും കാഴ്ചകളൊപ്പം ചേര്‍‌ത്തു വയ്ക്കണം .
 
    പൊങ്കാലപ്പാറ പിന്നിട്ട് ഞങ്ങള്‍ പിന്നെയും കയറ്റം തുടര്‍ന്നു . പാറകള്‍‌ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെയും തെന്നി മാറിയേക്കാവുന്ന കല്ലുകളില്‍‌ ചവിട്ടിയും മരക്കൊമ്പുകളില്‍‌ പിടിച്ചും , ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റും കാഴ്ചകള്‍‌ മറയ്ക്കുന്ന കോടയും .

മുന്നില്‍‌ വീണ്ടുമൊരു നെടുങ്കന്‍‌ പാറ . വടം കെട്ടിയിട്ടുണ്ട് . ഓരോ കാല്‍‌വയ്പിലും അത്യധികം ശ്രദ്ധയോടെ മുകളിലേക്ക് .



 
ഇതാ ഒടുവില്‍‌ നാമെത്തിയീ ജന്മശൈലത്തിന്‍റെ കൊടുമുടിയില്‍ . തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു . കാറ്റിനെ പ്രതിരോധിച്ച് നില്‍ക്കുവാന്‍ കാല് നന്നേ പ്രയാസപ്പെട്ടു കൊണ്ടിരുന്നു . ഈ നാരായബിന്ദുവില്‍‌ അഗസ്ത്യനു സമീപം അല്പ സമയം കിടന്നപ്പോള്‍‌ ക്ഷീണമകന്നു . ഇനി അഗസ്ത്യനെ വണങ്ങാം . എനിക്കു മുന്‍‌പേ ജി‌എസ്സും ഹരീഷും അഗസ്ത്യനു മുന്നില്‍‌ സാഷ്ടാം‌ഗം പ്രണമിച്ചു കഴിഞ്ഞു ; ഭൂമീ വന്ദനം . വിശ്വാസം അന്ധമാകുന്നതിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ടിവിടെ . വിശ്വാസികളെ വിശ്വാസം രക്ഷിക്കട്ടെ !





വിശ്വാസികളുടെ ശേഷിപ്പ്
ഇങ്ങനയും ഒരു നേര്‍‌ച്ച പതിവുണ്ടോ !

 
കോട മാറാതിരുന്നതിനാല്‍‌ ദൂരക്കാഴ്ചകളൊന്നുമില്ല , എല്ലാം മറഞ്ഞിരിക്കുന്നു . അഗസ്ത്യകൂടത്തിന് കിഴക്ക് അം‌ബാസമുദ്രവും പടിഞ്ഞാറ് നെയ്യാര്‍ ഡാം , പേപ്പാറ ഡാം എന്നിവയത്രെ . ഇതൊക്കെ ഇവിടെ നിന്നും കാണണമെങ്കില്‍‌ കാലാവസ്ഥയും അനുഗ്രഹിക്കണമെന്നു മാത്രം .
മനസ്സു നിറഞ്ഞു , ഇനി വയറിനും കൂടി എന്തെങ്കിലും വേണ്ടേ , പൊതിയഴിച്ചു . തണുത്തു പോയെങ്കിലും കുഴപ്പമില്ല .
ഇനി മടങ്ങാം , ഒരു ജന്മം മുഴുവന്‍‌ മറവിക്കു വിട്ടുകൊടുക്കാതിരിക്കാന്‍‌ ഒരു പിടി ഓര്‍‌മ്മകളുമായി . കയറിപ്പോയ വേഗത്തില്‍‌ ഇറക്കം അസാധ്യമായിരിക്കുന്നു . കാലൊന്നു പിഴച്ചാല്‍‌ താഴെ നിലയില്ലാ കയം കാത്തിരിപ്പുണ്ടാകും . വിട്ടുപോയ കാഴ്ചകളോരോന്നും ഒപ്പിയെടുത്തും ഇടയ്ക്ക് വിശ്രമിച്ചും താഴേക്ക്  . 




ഇതെന്താ ഈ പാറയിലൊരു കുഴി . മുനിമാര്‍‌ മരുന്നരയ്ക്കാന്‍‌ കുഴിച്ചതാണോ ആവോ ? ആരുടെയാണീ കാലടികള്‍ , കാട്ടുപോത്തിന്‍റേതാവാം . ആനയും പുലിയും കാട്ടുപോത്തും  കരടിയുമെല്ലാം വിഹരിക്കുന്ന വനമാണല്ലോ ഇത് . ഭക്തിയും സാഹസികതയും തേടിയെത്തുന്ന മനുഷ്യര്‍‌ ഇവയുടെ സ്വസ്ഥ ജീവനു താളഭം‌ഗം വരുത്തിയിട്ടുണ്ടാകാം , എല്ലാം ഉള്‍‌ക്കാടുകളില്‍‌ അഭയം തേടിയിട്ടുമുണ്ടാകും .

 
പൂക്കളില്‍‌ വര്‍‌ണ്ണ വൈവിധ്യം പകര്‍‌ന്ന് പേരറിയാത്ത ചെടികളും മരങ്ങളും ആരെയോ കാത്തിരിക്കുന്നു .






 
ഉച്ചക്കഞ്ഞിയും കഴിച്ച് അതിരുമല ക്യാമ്പിനോടു വിടപറയുമ്പോള്‍‌ സമയം ഒന്നര കഴിഞ്ഞിരുന്നു . മുന്‍‌പേ മടങ്ങിയവരോരുത്തരേയും മറികടന്ന് മുന്നേറുമ്പോള്‍‌ ലക്ഷ്യം ബോണക്കാട് നിന്നും അഞ്ചരക്കുള്ള ബസ്സായിരുന്നു . 


ഇല്ല , കാലുകള്‍‌ക്കത്രയും ശേഷി പോരാ . ദൂരമേറയായല്ലോ രണ്ടു ദിവസമായി നടക്കുന്നു . നടത്തത്തിന്‍റെ വേഗത കൂടിയതിനനുസരിച്ച് വിശ്രമവേളകളും വര്‍ദ്ധിച്ചു വരുന്നു . എങ്കിലും സമയത്തിനൊപ്പം സഞ്ചരിക്കുവാന്‍ കാലുകള്‍‌ പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു .
ദൂരെ അതാ തടാകത്തിന്‍റെ കാഴ്ച . പേപ്പാറ ഡാമോ മറ്റോ ആയിരിക്കാം . 





   കണ്ണില്‍‌ തടഞ്ഞ കാഴ്ചകളെല്ലാം മനസ്സില്‍‌ നിറച്ച് മലയിറക്കം തുടര്‍‌ന്നു കൊണ്ടിരുന്നു . പുല്‍‌മേടും അട്ടയാറും കടന്ന് വാഴപൈതിയാറിലെത്തി , നീരൊഴുക്കിലൊരു കുളിയും കഴിഞ്ഞ് യാത്ര പിന്നെയും തുടര്‍‌ന്നു . എതിരെ പല പല സം‌ഘങ്ങള്‍‌ അതിരുമല ലക്ഷ്യമാക്കി കടന്നു പോകുന്നു . ഓരോ പുല്ലിനോടും മരത്തിനോടും വിട ചൊല്ലണമെന്നുണ്ട് . പക്ഷേ , സമയം നമുക്കു വേണ്ടി കാത്തു നില്‍ക്കില്ലല്ലോ !
      ബോണക്കാട്ടെ പിക്കറ്റ് സ്റ്റേഷനിലെത്തി ഓരോ ചായയും കുടിച്ചിറങ്ങുമ്പോഴേക്കും സമയം അഞ്ചരയായിരുന്നു . ബസ്സ് ചിലപ്പോള്‍‌ അഞ്ചേമുക്കാലൊക്കെയാവുമെന്ന് അവിടത്തുകാര്‍‌ പറഞ്ഞതു കേട്ട പ്രതീക്ഷയില്‍‌ പതിനഞ്ചു മിനിറ്റിനകം ബോണക്കാട് എസ്റ്റേറ്റിലെത്തി . പക്ഷേ , ഞങ്ങളെ കാക്കാതെ ആ ബസ്സും പോയിരിക്കുന്നു . എസ്റ്റേറ്റ് ബം‌ഗ്ലാവിനു പിറകുവശത്തു കൂടി ഒഴുകുന്ന അരുവിയില്‍‌ പിന്നെയുമൊരു നീരാട്ട് . ബസ്സു കാത്തു നില്‍ക്കുമ്പോള്‍‌ ആ നാട്ടുകാരായ രണ്ടു പേരെ കണ്ടപ്പോള്‍‌ ഉള്ളില്‍‌ തോന്നിയ സം‌ശയം ചോദിക്കാതിരിക്കാനായില്ല .
ഈ സ്ഥലത്തിനെങ്ങിനെയാ ബോണക്കാടെന്ന പേര് വന്നത് ? ” ഉത്തരം‌ കിട്ടാത്ത ചോദ്യമായിത്തന്നെ അത് അവശേഷിച്ചു . പാവം നാട്ടുകാര്‍‌ അവരെന്തു പിഴച്ചു എനിക്കിങ്ങനൊരു സം‌ശയം തോന്നിയതിന് !
    ഏഴു മണിക്കു വന്ന ബസ്സില്‍‌ നെടുമങ്ങാടേക്കും അവിടുന്ന് തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് പാലക്കാടേക്കുള്ള അമൃത എക്സ്‌പ്രസ്സ് യാത്രക്കൊരുങ്ങി നില്‍ക്കുന്നു . പറഞ്ഞു വയ്ക്കാതെ മൂന്നു സീറ്റുകള്‍‌ ഞങ്ങള്‍‌ക്കായ് കാത്തു കിടപ്പുണ്ടായിരുന്നു . കണ്ണുകള്‍‌ ഉറക്കത്തിലേക്കിറങ്ങാന്‍‌ അധികനേരം വേണ്ടി വന്നില്ലെങ്കിലും മനസ്സിപ്പഴും അഗസ്ത്യമലയിറങ്ങാന്‍‌ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ .....

മലയിറങ്ങി നാളുകള്‍ കഴിഞ്ഞിരിക്കുന്നു . മനസ്സിപ്പഴും ചോദിക്കുന്നു  “ അഗസ്ത്യന്‍‌ വെറുമൊരു പുരാണകഥാപാത്രം മാത്രമായിരുന്നോ ? ”


കാലുകള്‍‌‌ താണ്ടിയ ദൂരമതെത്രയോ
കാതങ്ങള്‍‌ ഉയിരാര്‍‌ന്നൊരു-
ടലിനെ താങ്ങിയും വേച്ചും.
പിന്നിട്ട വഴികളില്‍‌
ശേഷിച്ചതെന്‍ സ്വേദബിന്ദുക്കളോ
മോഹസ്വപ്നങ്ങള്‍ തന്‍ ദീര്‍‌ഘനിശ്വാസങ്ങളോ
കാലത്തിന്‍ കണ്‍‌കളും സാക്ഷിയായ് 
നില്കുമീ മലമുടിയിറക്കം ,
കുളിരണിയുകയാണെന്‍‌ മനമിപ്പഴും
കീഴടക്കിയ ഉയരങ്ങളാലെയല്ലാ ,
കീഴടങ്ങിയ കാഴ്ചകളാലെ....



----------------------------------------------------------------------------------------------------------------------------------
അഗസ്ത്യകൂടത്തിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍‌ക്ക് ഈ വിലാസത്തില്‍‌ ബന്ധപ്പെടാം :-
The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone: 0471-2360762
-----------------------------------------------------------------------------------------------------------------------------------
ബ്ലോഗിൽ ഉൾപ്പെടുത്തിയ ലിങ്കുകൾക്ക് കടപ്പാട് : -
1. http://ml.wikipedia.org
2. ശ്രീകുമാർ - http://storiesofhindusaintsretoldbysreekumar.blogspot.com/2010/05/blog-post_13.html