Sunday, September 23, 2012

ചെയ്ഞ്ച് !


      പതിവു ജോലികൾ ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്നു ശമ്പള ദിവസമാണല്ലോ. പലതും കണക്കുകൂട്ടിയാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊതിഞ്ഞുകൊണ്ടുവരുന്ന ഉച്ചയൂണ് സഹപ്രവർത്തകരോടൊത്തു കഴിക്കുന്നതാണ് ഓഫീസിൽ വിരസമല്ലാത്ത ഒരേയൊരു കാര്യം.വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിഭവങ്ങൾ പങ്കിട്ടു കഴിക്കുന്നതിന്റെ ഒരു സുഖം ഇന്നും നഷ്ടപ്പെടുത്താൻ ഒരുക്കമല്ലാത്തതിനാലാണ് ഉച്ചവരെ കാത്തത്.
      ശമ്പളബില്ലൊപ്പിട്ട് കൈപ്പറ്റി നേരെ പോയത് കസവുതീരത്തേക്കാണ്, ഈ ചെറുനഗരത്തിലെ അറിയപ്പെടുന്ന തുണിക്കടയാണത്. നാളെ അമ്മയുടെ പിറന്നാളാണ്. ഓർമ്മയിലെങ്ങും ആ ദിവസം ആഘോഷിച്ചു കണ്ടിട്ടില്ലെങ്കിലും, ജോലികിട്ടിയതിനു ശേഷം ഒരുവർഷവും മുടങ്ങാതെ ചെയ്യുന്ന ഒരേയൊരു കാര്യം കസവുതീരത്തു നിന്നും ഒരു സെറ്റുമുണ്ടു വാങ്ങി സമ്മാനിക്കുന്നതാണ്.
ഓരോ തവണ ചെല്ലുമ്പോഴും നിരത്തിയിടുന്ന മുണ്ടുകളിലെ കസവിന്റെ വീതി കൂടിക്കൂടി വരുന്നു ഒപ്പം വിലയും. മുൻപെപ്പഴോ വാങ്ങിക്കൊണ്ടു പോയപ്പോൾതന്നെ ഈ കസവിന്റെ ആധിക്യത്തിൽ അമ്മ നീരസം പ്രകടിപ്പിച്ചതാ, അതുകൊണ്ട് കസവും കരയും ഇടകലർന്ന് അധികം വീതിയിലല്ലാതെയുള്ള ഒന്ന് തെരഞ്ഞെടുത്തു. വിലയിൽ അല്പം ആശ്വാസമുണ്ട് തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച്, ഹാവൂ ! ഒരു മുഴുവൻ നോട്ട് കൊടുത്താൽ അഞ്ച് തിരികെകിട്ടുമല്ലോ. അതിനെക്കൊണ്ട് ബസ്റ്റാന്റിലേക്കുള്ള ദൂരം നടക്കാതെ കഴിയാം.
      ബില്ലും മുഴുനോട്ടുമായി കൌണ്ടറിൽ ചെന്നപ്പോൾ “സാറേ, ചേയ്ഞ്ചില്ല” എന്നായി. ശമ്പളം കിട്ടി നേരെ ചെന്നതാ, എന്റെ കയ്യിലുമില്ല. കാഷ്യർ ചിരിച്ചുകൊണ്ട് ഒരു തുണിക്കഷ്ണം മടക്കി കവറിലേക്കിട്ടു. മനസ്സിലായി, ചേയ്ഞ്ചില്ലാത്തവർക്കായി പ്രത്യേകം എടുത്തുവയ്ക്കുന്നതാ ഇത്. തൂവാല എന്നു പറയാനൊക്കില്ല . ഒന്നിനും തികയാത്ത ഒരു കഷ്ണം തുണി അത്രതന്നെ. വാങ്ങുന്നവർക്ക് തന്റെ കാശ് വെറുതെ കൊടുത്തു എന്നൊരു മന:പ്രയാസമുണ്ടാവുമല്ലോ എന്നു കരുതിയുള്ള ആശ്വാസമാണത്.
      അവിടുന്ന് അധികം ദൂരെയല്ല പച്ചക്കറി ചന്ത. ഇതെന്നുമുള്ളതൊന്നുമല്ല. നഗരത്തിലെ ശമ്പളക്കാരെ മാത്രം ഉദ്ദേശിച്ച് ഈ ദിവസം മാത്രമുള്ളതാ. വൈകുന്നേരമായാൽ അടുക്കാൻ പറ്റാത്തത്ര ജനമായിരിക്കും ഇവിടം. ദിനേന വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനിടയിൽ ചെറിയൊരാശ്വാസമെന്നു വേണമെങ്കിൽ പറയാം . മറ്റു കടകളിലേതിനേക്കാ‍ളും ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസം അത്രേയുള്ളു. അതു തന്നെ സാധനങ്ങൾ തിരഞ്ഞെടുത്തില്ലെങ്കിൽ വല്ല ചീഞ്ഞതോ അഴുകിയതോ ഒക്കെ ആയിരിക്കും കിട്ടുന്നത്. നല്ലതു നോക്കി വാങ്ങിയാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളത് വീട്ടിലെ ഫ്രിഡ്ജിൽ തിരുകി കയറ്റി വെക്കാം . അതു കഴിയുമ്പോഴല്ലേ പൊതു വിപണിയുടെ വായിലേക്ക് തലവയ്ക്കേണ്ടതുള്ളൂ.   
        ഇവിടെയും ആശ്വസിക്കാനെന്നോണം ആയിരത്തിന് അഞ്ചു രൂപയുടെ കുറവുണ്ട് ബില്ലിൽ. കുറച്ചു കാലം മുൻപു ഒന്നോ രണ്ടോ രൂപയുടെ കുറവാണെങ്കിൽ അതു ചോദിക്കുന്നതു എന്തോ അപരാധമാണെന്ന നാട്യത്തിൽ ഒന്നു നോക്കും കടക്കാരൻ . ചിലപ്പോൽ ഒന്നോ രണ്ടോ പച്ചമുളകോ ഇഞ്ചിയോ സഞ്ചിയിലേക്കിട്ടുതരും . ഇതിപ്പോ അഞ്ചാണ്, മുളകോ ഇഞ്ചിയോ ആണെങ്കിൽ ഒരു കഷ്ണമേ കിട്ടാനിടയുള്ളൂ, അങ്ങനെയല്ലേ വിലകുതിച്ചുയർന്നിരിക്കുന്നത്. ആ അഞ്ച് കിട്ടിയാൽ പോകാമായിരുന്നെന്നു പറഞ്ഞപ്പോൾ കടക്കാരൻ ഒന്നു നോക്കിയിട്ട് കുറച്ചു കറിവേപ്പില വാരി സഞ്ചിയിലേക്കിട്ടു. ഇതും കൊണ്ട് വീട്ടിൽ ചെന്നാൽ അമ്മയുടെ വഴക്കും കേൾക്കേണ്ടി വരും. പറമ്പിലിപ്പോൾ സമൃദ്ധമായുള്ള ഒരേയൊരു സാധനം കറിവേപ്പിലയാണ് . അതും കാശുകൊടുത്ത് വാങ്ങിയാൽ ആർക്കായാലും ദേഷ്യം വരുമല്ലോ . അതും പറഞ്ഞ് അഞ്ചുരൂപ അവനു വെറുതെ കൊടുക്കേണ്ടല്ലോന്നോർത്ത് ഞാൻ ബസ്റ്റാന്റിലേക്ക് നടന്നു.
        പോസ്റ്റോഫീസിനു മുന്നിലെത്തിയപ്പോഴാ ഓർത്തത് , ചേച്ചിയുടെ മകൾ ആറു രൂപയുടെ സ്റ്റാമ്പ് വാങ്ങി വരണമെന്നേല്പിച്ചിരുന്നല്ലോ . അവൾക്കെന്തോ പരീക്ഷയ്ക്കോ മറ്റോ അപേക്ഷിക്കാനുള്ളതിലൊട്ടിക്കാനാണത്രേ. അല്ലാതെ ഇപ്പോ ആരും കത്തൊന്നുമെഴുതാൻ മെനക്കെടാറില്ലല്ലൊ ! പത്തു രൂപകൊടുത്ത് ആറു രൂപയുടെ സ്റ്റാമ്പ് ചോദിച്ചപ്പോൾ ചേയ്ഞ്ചില്ലേയെന്നായി ചോദ്യം .ഇല്ല, കയ്യിലിനി ഒരു അമ്പതിന്റെയും പത്തിന്റെയും നോട്ടും പിന്നെ കുറച്ചു മുഴുവൻ നോട്ടുകളും മാത്രമേയുള്ളൂ. കയറിയ ഇടങ്ങളിലൊക്കെ ഇതു തന്നെയായിരുന്നല്ലോ അവസ്ഥ. ഹാവൂ ! അവിടേയുമുണ്ട് ആശ്വാസം . അഞ്ച്, രണ്ടുരൂപാ സ്റ്റാമ്പുകൾ തന്ന് കേന്ദ്ര സർവീസുകാരൻ കൃത്യ നിർവ്വഹണം പൂർത്തിയാക്കി. ആർക്കു വേണമെങ്കിലും കത്തയച്ച് സമാധാനിക്കാം, അല്ലതെന്തു ചെയ്യാൻ .
       ഉച്ചവെയിലു കൊണ്ടിട്ടാവണം, തലവേദന തുടങ്ങിയിരിക്കുന്നു . ഇനിയിപ്പൊ ഒന്നു രണ്ട് ദിവസത്തേക്ക് ഇത് സഹിക്കേണ്ടി വരും . മരുന്നു കടയിൽ കയറി നാലു വേദന സംഹാരിക്ക് പറഞ്ഞു . അഞ്ചെണ്ണം വെട്ടിക്കൊണ്ടു തന്നയാളുടെ മുഖത്തേക്ക് ചോദ്യഭാവേന നോക്കിയതേയുള്ളു, “ സാറെ, ചേയ്ഞ്ചില്ല. പത്തുരൂപയ്ക്ക് കണക്കാക്കിയതാ”. മറുത്തൊന്നും പറയാനില്ലാതെ ഇറങ്ങി നടന്നു. വല്ലാത്ത ദാഹം, ഒരു സോഡ നാരങ്ങവെള്ളം കുടിക്കാൻ പെട്ടിക്കടയിലേക്കു കയറി. എട്ടുരൂപ ! അവിടെ ചെയ്ഞ്ചിനു കിട്ടിയത് രണ്ടു മിഠായികൾ .
      നേരം സന്ധ്യയോടടുത്ത് തുടങ്ങി. ബസ്റ്റാന്റ് ബസ്സുകളെക്കൊണ്ടും യാത്രക്കാരെ കൊണ്ടും നിറഞ്ഞു.വെളിയിലെ തിരക്കിൽ തിക്കി തിരക്കി വീട്ടിലേക്കു പോകാനുള്ള ബസ്സിലേക്കു കയറി. കീശയിൽ കയ്യിട്ടപ്പോൾ അമ്പതിന്റെ ഒറ്റനോട്ടേയുള്ളു . രണ്ടു ടിക്കറ്റെടുത്തു ചെയ്ഞ്ചാക്കേണ്ടി വരുമല്ലോന്നോർത്തു വിഷമിക്കുമ്പോഴാണ് അവളെ കണ്ടത് .ആശ്വാസമായി, കല്യാണം പറഞ്ഞു വെച്ചിരിക്കുന്നവളാണത് . ഒഴിഞ്ഞു കിടന്ന എന്റെയിടതു സീറ്റിലേക്കു ക്ഷണിച്ച് കണ്ടക്ടറോട് രണ്ട് ടിക്കറ്റിനു പറഞ്ഞപ്പോഴേക്കും ബസ്സിൽ ഡബിൾ ബെൽ മുഴങ്ങി കഴിഞ്ഞിരുന്നു.

Friday, September 7, 2012

മനസ്സു താണ്ടുന്ന ദൂരങ്ങൾ‌ ...

        മനസ്സു താണ്ടുന്ന ദൂരങ്ങൾ‌ക്ക് മുൻപിൽ, കടന്നുപോകുന്ന ജീവിതയാത്രയിൽ നടന്നു താണ്ടിയ ദൂരങ്ങൾ എത്ര തുച്ഛം ! യാത്രകൾ പോകാത്തവൻ ജീവിതപുസ്തകത്തിന്റെ ഏതോ രണ്ടു താളുകൾ‌ക്കിടയിൽ ഉണരാതുറങ്ങുന്ന ചെറുപാറ്റയെപോലെയെന്ന് പറഞ്ഞത് ആരെന്നറിയില്ല. വായിച്ചതെവിടെയെന്നും ഓർ‌ക്കുന്നില്ല.
      ഞാൻ എത്ര ഭാഗ്യവാനാണ് ! എനിക്കു പോകാൻ കഴിയുന്നത്രപോലും എത്രമേൽ മോഹിച്ചിട്ടും സാധിക്കാത്ത എത്രയോ മനുഷ്യരുടെ ഇടയിൽ എനിക്കിത്രയെങ്കിലും കഴിയുന്നുണ്ടല്ലോ. ഒരു ചുവടുവെയ്ക്കാൻ ആരുടെയെങ്കിലും സഹായം വേണ്ടിവന്നിരുന്ന കഴിഞ്ഞുപോയ നാളുകളിൽ എനിക്കാശ്വസിക്കാൻ കഴിഞ്ഞിരുന്നതും അതുകൊണ്ടു തന്നെ.
      ഇന്നെനിക്ക് പ്രയാസമാണെങ്കിലും കഴിഞ്ഞ വർ‌ഷം ഇതേ നാളുകളിൽ, ഹിമാലയ പാർശ്വത്തിൽ ചെലവഴിച്ച നിമിഷങ്ങളോർ‌ക്കുമ്പോൾ, മനസ്സിപ്പഴും കുളിരണിയുന്നുണ്ട് . കണ്ണൊന്നടച്ചാൽ മുന്നിൽ തെളിയുന്നുണ്ടാ കാഴ്ചകൾ ! പക്ഷേ, വർ‌ണ്ണിക്കാനെനിക്കു വാക്കുകൾക്കു വേണ്ടി പരതേണ്ടി വരുന്നു . എന്തൊരു കഷ്ടം !

ബദരിനാഥിൽ അളകനന്ദയ്കരികിൽ

മാതാമൂർ‌ത്തീ ക്ഷേത്രത്തിനു മുന്നിൽ ജി‌എസ്സിനൊപ്പം

സതോപന്ത് സരോവരത്തിലേക്കുള്ള വഴിയിൽ

മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളിലൊന്ന്